തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും. പ്രോട്ടോകോള്‍ ഓഫിസര്‍ ഷൈന്‍ എ ഹക്കിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുക. ഷൈന്‍ എ ഹക്കിനോട് ഈ മാസം 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നല്കി. നോട്ടിസ് കൈപ്പറ്റിയെന്നും വിവരം. സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. നയതന്ത്ര പ്രതിനിധികൾ അല്ലാത്തവർക്ക് ഷൈൻ തിരിച്ചറിയൽ കാർഡ് നൽകിയെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.
യുഎഇ കോൺസുലെറ്റിൽ നയതന്ത്ര പരിരക്ഷ ഇല്ലാത്ത ഖാലിദ് അടക്കം മൂന്ന് പേർക്ക് നയതന്ത്ര പരിരക്ഷയ്ക്കായി കാർഡ് അനുവദിച്ചത് ഷൈൻ ഹക്ക് ആണ്. നേരത്തെ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നിയമസഭ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ കെ അയ്യപ്പനെയും കസ്റ്റംസ് കേസ് സംബന്ധമായി വിളിപ്പിച്ചിരുന്നു. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്. കെ അയ്യപ്പനെ ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.