കാസർകോട്: കോവിഡ് പശ്ചാത്തലത്തിൽ ആറാം ക്ലാസുകാരി ഏകാംഗ ഹ്രസ്വചിത്രം ഒരുക്കി. ചെറുവത്തൂർ വലിയപൊയിൽ സ്വദേശിയായ ബിനോയിയുടെയും സജ്ന ബിനോയിയുടെയും മകളായ ധനലക്ഷ്മി സി. ബിനോയിയാണ് ഏകാംഗ ചിത്രം ഒരുക്കിയത്. കഥ, തിരക്കഥ, സംഭാഷണം , സംവിധാനം , അഭിനയവുമെല്ലാം ഈ കൊച്ചുമിടുക്കി തന്നെ.
കാസർകോട് പ്രസ്ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ സംവിധായകൻ ഫാറൂഖ് അബ്ദുൽ റഹ്മാൻ ഹ്രസ്വചിത്രം പ്രകാശനം നിർവഹിച്ചു. അമ്മ സജ്ന ബിനോയി, അമ്മൂമ്മ ഭാർഗവി, കലാക്ഷേത്ര കലാസാഹിത്യ അക്കാദമി ജില്ല പ്രസിഡൻറ് അഴകേശൻ തുരുത്തി, പ്രസ്ക്ലബ് മുൻ പ്രസിഡൻറ് സണ്ണി ജോസഫ് എന്നിവർ പങ്കെടുത്തു.
കോവിഡിെൻറ വരവും അത് ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റവും തനിമയോടെ ഈ കൊച്ചുചിത്രം പറയുന്നു. ഓരോ തലമുറകളിലും പെട്ടവർക്ക് ലോക്ഡൗൺ എങ്ങനെ അനുഭവപ്പെട്ടെന്നും ഹ്രസ്വചിത്രം വരച്ചുകാട്ടുന്നു.
സർക്കാർ നിർദേശങ്ങൾ പാലിക്കാതെ ക്വാറൻറീൻ ലംഘിച്ച് തോന്നിയതുപോലെ നടന്നതുമൂലം ഉണ്ടാവുന്ന ദുരന്തവും ചിത്രം പറയുന്നു. കോവിഡിനെ അകറ്റാൻ സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും കൈകൾ ഇടക്കിടെ വൃത്തിയാക്കാനും ഓർമപ്പെടുത്തിയാണ് ചിത്രം അവസാനിക്കുന്നത്. പുത്തൻ പകർച്ചവ്യാധികൾ ലോകത്താകെ ഭീഷണി ഉയർത്തി അതിവേഗം പടരുന്ന കാലത്ത് ആരോഗ്യ പ്രവത്തകരുടെ നിർദേശങ്ങൾക്ക് ജീവനോളം വിലയുെണ്ടന്ന സന്ദേശമാണ് ധനലക്ഷ്മി പകർന്നുനൽകുന്നത്.
വലിയപൊയിൽ നാലിലാംകണ്ടം ജി.യു.പി സ്കൂളിലെ ആറാം തരം വിദ്യാർഥിനിയാണ് ധനലക്ഷ്മി. ഹ്രസ്വചിത്രത്തിെൻറ നിർമാണം കെ. രവീന്ദ്രൻ നായരാണ്. കാമറ രാഹുൽ ലൂമിയർ, സുനിൽ പാർവതി. എഡിറ്റിങ് വിനീഷ് റെയിൻബോ. റെക്കോഡിങ് പയ്യന്നൂർ വൈറ്റ് ലാൻഡ് സ്റ്റുഡിയോ.
നേരത്തെ കോവിഡ് പ്രമേയമാക്കി പുറത്തിറക്കിയ വിഡിയോ ആൽബം ശ്രദ്ധേയമായിരുന്നു.