പുറത്താക്കാന്‍ ബുദ്ധിമുട്ടേറിയ ബാറ്റ്സ്മാന് കോലിയല്ല, പിന്നെ ആര് ? വെളിപ്പെടുത്തലുമായി മുഹമ്മദ് ആമിര്‍
കറാച്ചി: ഇന്ത്യ-പാക് മത്സരങ്ങളില്‍ എല്ലായാപ്പോഴും മുഹമ്മദ് ആമിറും വിരാട് കോലിയും തമ്മിലുള്ള പോരാട്ടം ആരാധകർ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒന്നാണ്. 2016ലെ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലുമെല്ലാം കോലിക്കെതിരെ മികച്ച സ്പെല്ലുകളെറിഞ്ഞ് ആമിര്‍ കരുത്തുകാട്ടിയിട്ടുമുണ്ട്. കോലിക്കെതിരായ പോരാട്ടം എപ്പോഴും ആസ്വാദ്യകരമാണെങ്കിലും വെല്ലുവിളിയാവുന്നത് തന്റെ സഹതാരമായ ബാബര്‍ അസമിനെതിരെ പന്തെറിയുന്നതാണെന്ന് ആമിര്‍ പറയുന്നത്.
സാങ്കേതികത നോക്കിയാല്‍ കോലിയെക്കാള്‍ ബാബര്‍ അസമിനെതിരെ പന്തെറിയാനാണ് ഏറ്റവും ബുദ്ധിമുട്ട്. കാരണം ക്രീസില്‍ അസമിന്റെ നില്‍പ്പ് തന്നെയാണ്. അസമിനെ എങ്ങനെ പുറത്താക്കണമെന്ന് പെട്ടെന്ന് മനസിലാവില്ല. ഓഫ് സ്റ്റംപിന് തൊട്ട് പുറത്ത് പന്തെറിഞ്ഞാല്‍ അസം ചെയ്യും. സ്വിംഗ് ചെയ്യിച്ചാല്‍ ഫ്ലിക്ക് ചെയ്യും. നെറ്റ്സില്‍ എത്രയോ തവണ അസമിനെതിരെ പന്തെറിഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ പുറത്താക്കാന്‍ ബുദ്ധിമുട്ടാണ്. അദ്ദേഹം ഒരിക്കലും പുറത്താവുമെന്ന് തോന്നില്ല. അതുകൊണ്ടുതന്നെ അസമിനെതിരെ പന്തെറിയുന്നതാണ് കോലിക്കെതിരെ പന്തെറിയുന്നതിനെക്കാള്‍ വെല്ലുവിളിയെന്നും ക്രിക്കറ്റ് പാക്കിസ്ഥാന് നല്കിയ അഭിമുഖത്തില്‍ ആമിര്‍ പറയുന്നു.