Your Image Description Your Image Description
Your Image Alt Text

ഡൽഹി: സ്കൂളിലെ സഹവിദ്യാർഥിയടക്കമുള്ള സംഘം മർദിച്ച 17കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഡിസംബർ 15ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് പ്ലസ് ടു വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റത്. 17കാരനും വലിയൊരു സംഘവുമായെത്തിയ മറ്റൊരു വിദ്യാർഥിയും തമ്മിൽ വാക്കേറ്റവും അടിയുമുണ്ടാവുകയായിരുന്നു.

കുട്ടിക്ക് തലക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. എന്നാൽ സംഭവത്തിൽ ആരുടെ പേരിലും പരാതി ലഭിച്ചിട്ടില്ലെന്ന് ഡൽഹി ​പൊലീസ് പറഞ്ഞു. തർക്കം ഇരുകൂട്ടരും പരിഹരിക്കുകയായിരുന്നു. 17കാരൻ സമീപത്തെ ക്ലിനിക്കിൽ ചികിത്സ തേടിയതിനു ശേഷം വീട്ടിലേക്കു പോയി.

ഡിസംബർ 12നും ഇരുവിദ്യാർഥികളും തമ്മിൽ വാക്തർക്കം നടന്നിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇതിന്റെ വൈരാഗ്യത്തിലാണ് സ്കൂളിലെ വിദ്യാർഥി 17 കാരനെ സംഘംചേർന്ന് മർദിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു.

തുടർന്ന് ജി.ടി.ബി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ ആർ.എം.എൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. എന്നാൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ മർദിച്ചവർക്കു നേരെ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *