Your Image Description Your Image Description
Your Image Alt Text

തൃശൂർ: ചാലക്കുടിയിൽ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവത്തിനൊടുവിൽ അരങ്ങേറിയത് നാടകീയരം​ഗങ്ങൾ. ഐടിഐ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് അടിച്ചു തകർത്തത്. ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നോതാവ് നിധിൻ പുല്ലനെ കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം പ്രവർത്തകർ ഇടപെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു. ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് നിധിനെ മോചിപ്പിച്ചത്.

പൊലീസ് ജീപ്പിന്റെ മുകളിൽ കയറി നിന്നായിരുന്നു അതിക്രമം. സംഭവസ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തിയപ്പോഴേക്കും പ്രതികളെ വിട്ടുകൊടുക്കാതിരിക്കാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചു. ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് നിധിൻ പുല്ലന് ചുറ്റും വലയം തീർത്ത് രക്ഷിക്കാൻ ശ്രമിച്ചത്. അശോകൻ‌ നിലത്ത് വീണുകിടന്ന് പ്രതിയായ നിധിനെ വട്ടംപിടിച്ച് രക്ഷിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ബലമായി തന്നെയാണ് പൊലീസ് നിധിനെ കസ്റ്റഡിയിലെടുത്തത്. അതിന് ശേഷം പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് പ്രതിയെ സിപിഎം പ്രവർത്തകർ മോചിപ്പിക്കുകയാണുണ്ടായത്. വലിയ സംഘർഷസാധ്യതയാണ് ചാലക്കുടിയിൽ ഇപ്പോൾ നിലനിൽക്കുന്നത്.

തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഇന്നലെ ഐ ടി ഐക്ക് മുന്നിലെ കൊടിതോരണങ്ങൾ പൊലീസ് അഴിപ്പിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. പൊലീസുകാര്‍ ജീപ്പിലിരിക്കെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളിൽ വരെ കയറി അക്രമം അഴിച്ചുവിട്ടത്. പിന്നാലെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *